വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി, പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍

ഹൈദരാബാദ്; ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ധീരസൈനികന്റെ സ്വദേശമായ തെലങ്കാനയിലെ സൂര്യാപ്പേട്ടില്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു.

രാജ്യത്തിന്റെ ആദരം അര്‍പിച്ചുകൊണ്ട് പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 50 പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്.

ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീരസൈനികന്‍ സന്തോഷ് ബാബുവിന്റെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് ഹൈദരാബാദിലെ ഹകിംപേട്ട് വ്യോമസേനാ താവളത്തിലെത്തിച്ചത്. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍, ഐടി മന്ത്രി കെ.ടി രാമറാവു തുടങ്ങിവര്‍ ഇവിടെയെത്തി ആദരാഞ്ജലികള്‍ അര്‍പിച്ചു.

തുടര്‍ന്ന് മൃതദേഹം സൂര്യാപേട്ടിനു സമീപം വിദ്യാനഗറിലെ വീട്ടിലെത്തിച്ചു. മൃതദേഹം വഹിച്ചുകൊണ്ടു നീങ്ങിയ ആംബുലന്‍സിന്റെ പാതയ്ക്കിരുവശവും നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.

Exit mobile version