കോവിഡ് രോഗികളുമായി പോയ ആംബുലന്‍സിന് നേരെ നാട്ടുകാരുടെ കല്ലേറ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം

ബംഗളൂരു: കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി പോകുന്ന ആംബുലന്‍സിന് നേരെ നാട്ടുകാരുടെ കല്ലേറ്. കര്‍ണാടകയിലാണ് സംഭവം. രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിന് നേരെ കല്ലേറുണ്ടായത്. ആരോഗ്യവകുപ്പിന്റെ വാഹനത്തിന് നേരെയും നാട്ടുകാര്‍ അക്രമം അഴിച്ചുവിട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കര്‍ണാടകയിലെ കമലാപൂര്‍ താലൂക്കില്‍ മര്‍മഞ്ചി തണ്ടയിലാണ് കോവിഡ് രോഗികളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. കോവിഡ് സ്ഥിരീകരിച്ച 15 രോഗികളായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോകും വഴിയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. പരിശോധനാഫലം വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഗ്രാമത്തില്‍ എത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് ആരോഗ്യപ്രവര്‍ത്തകരുമായി ഗ്രാമവാസികള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഇത് പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രകോപിതരായ നാട്ടുകാര്‍ ആംബുലിന്‍സിനും അകമ്പടി പോയ മെഡിക്കല്‍ സംഘം സഞ്ചരിച്ച വാഹനത്തിനും നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കുറ്റക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version