24 മണിക്കൂറിനിടെ 1843 പുതിയ കേസുകള്‍, 44 മരണം; തമിഴ്‌നാടും കോവിഡ് ഭീതിയില്‍, രോഗികളുടെ എണ്ണം 46,504 ആയി

ചെന്നൈ: തമിഴ്‌നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. തിങ്കളാഴ്ച പുതിയതായി 1843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 44 പേരാണ് കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 46,504 ആയി.

479 പേരാണ് ഇതുവരെ മരണപ്പെട്ടത്. 20678 പേര്‍ ചികിത്സയില്‍ തുടരുന്നു. 25,344 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍.

കര്‍ണാടകയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. 213 കോവിഡ് കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 7213 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 88 പേര്‍ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Exit mobile version