തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം: ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ജൂണ്‍ 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. കണ്ടെയിന്‍മെന്റ് സോണുകളിലെ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല.

ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം ചെയ്യാം. ഓട്ടോ-ടാക്സി സര്‍വീസുകള്‍ക്ക് അനുമതി ഇല്ല. എന്നാല്‍ അത്യാവശ്യ സര്‍വീസുകള്‍ക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാം. ആരോഗ്യ അടിയന്തിരാവസ്ഥ കണക്കിലെടുത്ത് അനാവശ്യമായി പുറത്ത് പോകരുതെന്നും നടപടിയെ അഭിമുഖീകരിക്കരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ചെന്നൈയില്‍ മാത്രം 31,896 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കല്‍പേട്ട്-2882, തിരുവള്ളൂര്‍-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. തമിഴ്നാട്ടില്‍ ഇതുവരെ 44,661 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 435 പേര്‍ രോഗം ബാധിച്ച് മരിച്ചു. 24, 545 പേര്‍ രോഗമുക്തി നേടി.

Exit mobile version