ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19

ചെന്നൈ: ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെയാണ് 90-ഓളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

ചെന്നൈ നഗരത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ 500 കിടക്കകള്‍ കൂടി വര്‍ധിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഡോക്ടര്‍മാര്‍ക്ക് രോഗബാധ. രണ്ടു ദിവസത്തിനകം 500ഓളം കിടക്കകള്‍ തയ്യാറാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

അതിനിടെ, തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സ്ഥിതി ദയനീയമാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസത്തോളമായി ശരിയായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കുടുംബാംഗങ്ങളെ കാണാനോ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വാട്സാപ്പ് അടക്കമുള്ളവയിലൂടെ മാത്രമാണ് പലരും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നത്.

അതിനിടെ ചെന്നൈയിലെയും സമീപ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ 2000 നഴ്സുമാരെക്കൂടി സര്‍ക്കാര്‍ പുതുതായി നിയമിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ 81 റാപ്പിഡ് റെസ്പോണ്‍സ് മെഡിക്കല്‍ ടീമുകളെക്കൂടി വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. ചെന്നൈ കോര്‍പ്പറേഷന്‍ പരിധിയില്‍ വിന്യസിച്ചിട്ടുള്ള 173 മൊബൈല്‍ മെഡിക്കല്‍ സംഘങ്ങള്‍ക്ക് പുറമെയാണിത്.

Exit mobile version