കളിക്കുന്നതിനിടെ ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു, രണ്ട് പെണ്‍മക്കളെയും അമ്മ കുത്തി കൊന്നു, ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചണ്ഡീഗഢ്: നാടിനെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കൊലപാതകമാണ് ഹരിയാണയില്‍ നടന്നത്. കളിക്കുന്നതിനിടെ ഭക്ഷണത്തില്‍ മണ്ണെറിഞ്ഞതിന് രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക ശ്രമിച്ചു. ഹരിയാണ ഖേദര്‍ ഗ്രാമത്തിലാണ് സംഭവം.

രാജസ്ഥാന്‍ സ്വദേശി അഹമ്മദിന്റെ ഭാര്യ ശാരിയ(27) ആണ് രണ്ട് പെണ്‍മക്കളെയും കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ ഒന്നടങ്കം നടുക്കി കൊലപാതകം. അഹമ്മദ്-ശാരിയ ദമ്പതിമാരുടെ മക്കളായ മമത(മൂന്ന് വയസ്സ്) കിരണ്‍(ഒരു വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗൃഹനാഥനായ അഹമ്മദ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ കുട്ടികള്‍ ഭക്ഷണത്തിലേക്ക് മണ്ണ് എറിഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതയായ ശാരിയ കറിക്കത്തി ഉപയോഗിച്ച് രണ്ട് പേരെയും കുത്തിക്കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവും പോലീസും പറയുന്നു.

ഇതിന് ശേഷം കത്തി കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. അതേസമയം സംഭവത്തില്‍ യുവതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version