കൊറോണ ബാധിച്ച് മരിച്ച മാഹി സ്വദേശിയെ കേരളത്തിന്റെ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്തണം, കേന്ദ്ര നിര്‍ദ്ദേശം പാലിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി

മാഹി: കൊറോണ വൈറസ് ബാധിച്ച് കണ്ണൂരില്‍ മരിച്ച മാഹി സ്വദേശിയെ കേരളത്തിന്റെ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. വൈറസ് ബാധിച്ച് മരിച്ച മാഹി സ്വദേശി മെഹ്‌റൂഫിനെയാണ് കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വി നാരായണസ്വാമി പറഞ്ഞത്.

മെഹ്‌റൂഫിനെ കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും മുഖ്യമന്ത്രി വി നാരായണസ്വാമി വ്യക്തമാക്കി.

കേന്ദ്രനിര്‍ദേശം അനുസരിച്ചേ പുതുച്ചേരിക്കും പ്രവര്‍ത്തിക്കാനാവു. കൊറോണ രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റില്‍ മരിച്ചയാളെ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പെന്നും പുതുച്ചേരി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ മെഹ്‌റൂഫ് മരിച്ചത് കേരളത്തില്‍ വച്ചാണെങ്കിലും മാഹി സ്വദേശിയായതിനാല്‍ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്നാണ് കേരളസര്‍ക്കാര്‍ പറയുന്നത്. ഇതുവരെ പുതിച്ചേരിയുടെ ലിസ്റ്റിലോ കേരളത്തിന്റെ ലിസ്റ്റിലോ മെഹ്‌റൂഫിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

കേരളം കയ്യൊഴിയുകയാണെങ്കില്‍ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മെഹ്‌റൂഫിന്റെ കുടുംബം. ഏപ്രില്‍ പതിനൊന്നിന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ മരിച്ച മെഹ്‌റൂഫിന്റെ മൃതദേഹം കൊറോണ ഭീതിയില്‍ നാട്ടിലേക്ക് കൊണ്ടുപോയില്ല.

മെഡിക്കല്‍ കോളേജിന് തൊട്ടടുത്ത് പരിയാരം കോരന്‍ പീടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംസ്‌കരിച്ചത്. മെഹ്‌റൂഫിന്റെ മരണം പുതുച്ചേരിയും കേരളവും ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായിരിക്കുകയാണിപ്പോള്‍.

Exit mobile version