ഗോവയില്‍ എത്തുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന നിര്‍ബന്ധം: 2000 രൂപ ഈടാക്കാന്‍ നിര്‍ദേശം

പനാജി: കോവിഡ് 19 പശ്ചാത്തലത്തില്‍ ഗോവയില്‍ എത്തുന്നവരില്‍ നിന്നെല്ലാം 2000 രൂപവീതം ഈടാക്കാന്‍ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറി പരിമള്‍ റായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗോവയില്‍ എത്തുന്നവര്‍ക്കെല്ലാം കോവിഡ് 19 പരിശോധന നിര്‍ബന്ധമാണ്. അതിന്റെ ചെലവായിട്ടാണ് 2000 രൂപ ഈടാക്കുന്നത്.

ഗോവയില്‍ എത്തുന്നവര്‍ക്കെല്ലാം കോവിഡ് 19 പരിശോധന നിര്‍ബന്ധമാണെന്നും അതിന്റെ ചെലവായ 2000 രൂപ എല്ലാവരില്‍ നിന്നും ഈടാക്കുമെന്നും റെയില്‍വെ അടക്കമുള്ളവയെ ഗോവയിലെ അന്തര്‍സംസ്ഥാന യാത്രാ സെല്‍ അറിയിച്ചിട്ടുണ്ട്.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആനുകൂല്യം ലഭിക്കുന്നവരെയോ, ഔദ്യോഗിക ആവശ്യത്തിനെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ മാത്രമാവും 2000 രൂപ ഈടാക്കുന്നതില്‍നിന്ന് ഒഴിവാക്കുക.

ഗോവയില്‍ എത്തുന്നവരില്‍നിന്നെല്ലാം സത്യവാങ്മൂലം എഴുതിവാങ്ങും. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. സത്യവാങ്മൂലം നല്‍കുന്നതിനുള്ള ഫോമുകള്‍ റെയില്‍വെ സ്റ്റേഷനുകളിലും തീവണ്ടികളിലും ലഭ്യമാക്കാനാണ് നീക്കം.

ഗോവയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 16 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെത്തുന്ന എല്ലാവര്‍ക്കും കോവിഡ് 19 പരിശോധന നിര്‍ബന്ധമാക്കാനുള്ള തീരുമാനം.

ട്രെയിനടക്കം ഏതുമാര്‍ഗം ഗോവയില്‍ എത്തുന്നവരില്‍ നിന്നും തുക ഈടാക്കും. ഏപ്രില്‍ 29നു ശേഷം 2129 പേരാണ് ഗോവയില്‍ എത്തിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. 17,085 പേര്‍ സംസ്ഥാനത്തുനിന്ന് പുറത്തേക്കുപോയി. മെയ് 14 വരെ 7352 വിദേശ പൗരന്മാരാണ് 36 പ്രത്യേക വിമാനങ്ങളിലായി ഗോവയില്‍നിന്ന് പോയത്.

Exit mobile version