ലോക്ക് ഡൗണ്‍ ലംഘിച്ച് മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നുവെന്ന് ബിജെപി എംപി, മാസങ്ങള്‍ക്ക് മുമ്പുള്ള വീഡിയോയാണെന്നും വാര്‍ത്ത വ്യാജമാണെന്നും എംപിയെ തിരുത്തി പോലീസ്, മഹാമാരി കാലത്തും വര്‍ഗീയത പ്രചരിപ്പിക്കുന്ന തിരക്കില്‍ ബിജെപി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ലംഘിച്ച് മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി എംപിയെ തിരുത്തി ഡല്‍ഹി പോലീസ്. എംപി ഷെയര്‍ ചെയ്തത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വീഡിയോയാണെന്ന് പോലീസ് വ്യക്തമാക്കി.

പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേശ് ശര്‍മ്മയാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നുവെന്ന വ്യാജവാര്‍ത്ത ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ഒരു വിഭാഗം ആളുകള്‍ കൂട്ടമായി നമസ്‌ക്കരിക്കുന്ന വീഡിയോയാണ് എംപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ചില്‍ ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് നമസ്‌ക്കരിക്കുന്നതായിരുന്നു വീഡിയോ.

ഏതെങ്കിലും മതവിഭാഗത്തിന് ഇത്തരത്തില്‍ പെരുമാറാനുള്ള അനുമതിയുണ്ടോ എന്ന തലക്കെട്ടോടെയാണ് പര്‍വേശ് വര്‍മ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇല്ലാതാക്കുന്നതിന് ഡല്‍ഹി മുഖ്യമന്ത്രി മൗലവിമാരുടെ ശമ്പളം വെട്ടികുറക്കണമെന്നും എംപി ആവശ്യപ്പെട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എംപിയെ തിരുത്തി പോലീസ് രംഗത്തെത്തുകയായിരുന്നു. വീഡിയോ പഴയതും വാര്‍ത്ത വ്യാജമാണെന്നും അറിയിച്ച് പോലീസ് ട്വറ്ററില്‍ തന്നെ പര്‍വേശ് ശര്‍മ്മയ്ക്ക് മറുപടി നല്‍കി. ഡിസിപി ഈസ്റ്റ് ഡല്‍ഹിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് എംപിക്കുള്ള മറുപടി എത്തിയത്.

ബിജെപി എംപിയെ രൂക്ഷമായി വിമര്‍ശിച്ച് ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. മഹാമാരി കാലത്തും വര്‍ഗീയത പ്രചരിപ്പിക്കുന്ന തിരക്കിലാണ് ബിജെപി നേതാക്കളെന്ന്, ഡല്‍ഹി പോലീസ് ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ആംആദ്മി രാജ്യസഭാ എം.പി സഞ്ജയ് സിങ് കുറ്റപ്പെടുത്തി. സംഭവംവ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെയും വിവാദമായി മാറുമെന്ന് തോന്നിയതോടെയും ബിജെപി എംപി പിന്നീട് ട്വിറ്ററില്‍ നിന്നും വാര്‍ത്ത ഒഴിവാക്കി.

Exit mobile version