ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പ്രസ്താവന; കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍

റായ്പുര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പ്രസ്താവന നടത്തി റിപ്പബ്ലിക് ടിവി നേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്നാണ് പരാതി. ഛത്തീസ്ഗഢ് പോലീസിന്റേതാണ് നടപടി. ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ ഐക്യത്തിന്റെ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.

ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടിഎസ് സിങ്ദിയോ കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് അര്‍ണാബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം.

പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയഗാന്ധിക്കെതിരെ ചാനല്‍ ചര്‍ച്ചയിലൂടെ അര്‍ണാബ് വിമര്‍ശനമുന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു. ഇത് കോണ്‍ഗ്രസിനെയും സോണിയഗന്ധിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അര്‍ണാബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version