‘നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥരും അനുഭവിക്കും, ദേഹത്ത് കൈവച്ച എസ്പിയുടെ കൈവെട്ടണം’: ദിലീപിനെതിരായ പുതിയ എഫ്ഐആര്‍

കൊച്ചി: നടന്‍ ദിലീപിനെതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്റെ എഫ്ഐആര്‍ പുറത്ത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനില്‍ 6/2022 ആയിട്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്ഐആറില്‍ പറയുന്നു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടില്‍വെച്ച് സഹോദരന്‍ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ശബ്ദരേഖയും ഫോണ്‍ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരന്‍ അനൂപുമാണ്. ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബൈജു പൗലോസിന്റെ പരാതിയിലാണ് എഫ്ഐആര്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശത്തോടെ കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

ഐജി എവി ജോര്‍ജിന്റെ വീഡിയോ യൂട്യൂബില്‍ ഫ്രീസ് ചെയ്ത് ദൃശ്യങ്ങള്‍ നോക്കി നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞു. സോജന്‍, സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ എന്ന രീതിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും എഫ്ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ ദേഹത്ത് കൈവച്ച എസ്പി കെ സുദര്‍ശന്റെ കൈവട്ടണമെന്നും ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്.

ഫെബ്രുവരി 16ന് വിചാരണ പൂര്‍ത്തിയാക്കി വിധി പറയേണ്ടതിനാല്‍ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ക്രൈംബ്രാഞ്ച് ഐജി ഫിലിപ്പ്, എസ്പിമാരായ കെഎസ് സുദര്‍ശന്‍, സോജന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. 13 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.

കഴിഞ്ഞ ദിവസം അന്വേഷണസംഘം പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുനി അമ്മയെ ഏല്‍പിച്ച കത്ത് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗത്തിനു ശേഷം എഡിജിപി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version