പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി; യുവാവിനെ കോടാലി കൊണ്ട് അച്ഛന്‍ വെട്ടിക്കൊന്നു

മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം നടന്നത്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം നടന്നത്. ഒരുമാസം മുന്‍പ് ലഭിച്ച യുവാവിന്റെ മൃതദേഹം സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

പ്രതിയെയും കൃത്യം ചെയ്യാന്‍ സഹായം ചെയ്ത് കൊടുത്തയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ രീതിയില്‍ യുവാവിന്റെ മൃതദേഹം ലഭിച്ചു. എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ പോലീസിന് സാധിച്ചില്ല. ഇതോടെ മരിച്ചയാളുടെ ചിത്രങ്ങള്‍ പോലീസ് വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.

ഇതേ തുടര്‍ന്ന് സുഹാസ് ദോണ്ഡെ എന്നയാളാണ് മരിച്ചതെന്ന് ബന്ധു തിരിച്ചറിയുകയായിരുന്നു. ഒക്ടോബര്‍ 16 മുതല്‍ സുഹാസിനെ കാണാതായിരുന്നതായും ബന്ധു വെളിപ്പെടുത്തി. ഇതോടെ സുഹാസിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസ് ആരിഫ് ഖാസി (42), അങ്കുഷ് സാനെ (45) എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു.

സുഹാസും ആരിഫും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തിയിരുന്നു. ഇത് അറിഞ്ഞ ആരിഫ് സുഹാസിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. സുഹാസ് കഴിക്കുന്ന ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാറില്‍ കയറ്റി കാട്ടിലെത്തിച്ച ശേഷം കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആരിഫ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version