ആദ്യം കേസ് എടുത്തിട്ടും പഠിച്ചില്ല, രണ്ടാം തവണയും ലോക്ക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീണ്ടും കേസെടുത്ത് പോലീസ്

പുതുച്ചേരി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജനങ്ങള്‍ തന്നെ ലംഘിക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലുമുണ്ടായത്. അതില്‍ രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടുന്നു. നിരവധി കേസുകളാണ് ഇതിനോടകം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എയും മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ വിശ്വസ്തനുമായ ജോണ്‍ കുമാറിനെതിരേ കേസെടുത്തു. 50ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് കേസ്.

തിങ്കളാഴ്ച നെല്ലിത്തോപ്പ് ഗ്രാമത്തില്‍ 150ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്‌തെന്ന് കാണിച്ച് റവന്യു വിഭാഗം ഉദ്യോഗസ്ഥരാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ നിര്‍ദേശം മറികടന്നതിന് എംഎല്‍എക്കെതിരേ പോലീസ് കേസെടുക്കുന്നത്.

കഴിഞ്ഞ മാസമാണ് ലോക്ക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് 200ഓളം ആളുകളെ കൂട്ടി പ്രദേശത്ത് പച്ചക്കറി സാധനങ്ങള്‍ വിതരണം ചെയ്തതിനായിരുന്നു ആദ്യത്തെ കേസ്.

ഒരുതവണ കേസെടുത്തിട്ടും എംഎല്‍എ വീണ്ടും നിയന്ത്രണങ്ങള്‍ ലംഘിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മറികടന്നു, രോഗം വ്യാപിക്കുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവര്‍ത്തനം, പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പുതുതായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version