മകന്‍ ഉപേക്ഷിച്ച 67കാരിയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ വിരുന്നൊരുക്കി പോലീസ്; നൊന്ത് പെറ്റ മകനില്‍ നിന്നും ലഭിക്കാത്ത സ്‌നേഹം പോലീസുകാരില്‍ നിന്ന് കിട്ടിയ സന്തോഷത്തില്‍ കണ്ണ് നിറച്ച് അനുഷ്യ

വഴിയില്‍ ഉപേക്ഷിച്ചിട്ടും മകന്റെ പേരില്‍ കേസൊന്നും എടുക്കരുതെന്നും തനിക്ക് പോകാന്‍ ഇടമില്ലെന്നുമായിരുന്നു ഈ അമ്മയ്ക്ക് പറയാന്‍ ബാക്കി ഉണ്ടായിരുന്നത്.

ചെന്നൈ: മകന്‍ ഉപേക്ഷിച്ച് അനാഥയായ 67-കാരിയായ അമ്മയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ വിരുന്നൊരുക്കി പോലീസ് ഉദ്യോഗസ്ഥര്‍. എട്ട് മാസങ്ങള്‍ക്ക് മകന്‍ ഉപേക്ഷിച്ച പഴവന്തങ്കല്‍ സ്വദേശിനി അനുഷ്യ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ഭര്‍ത്താവിന്റെ മരണശേഷം മകന്റെ ഒപ്പമായിരുന്നു അനുഷ്യയുടെ താമസം. എന്നാല്‍ മദ്യപാനിയായ മകന്‍ അനുഷ്യയെ വീടിന് പുറത്താക്കുകയായിരുന്നു. ഇതോടെ അമ്മയെ പോലീസുകാര്‍ പരിപാലിക്കാന്‍ തുടങ്ങി.

വഴിയില്‍ ഉപേക്ഷിച്ചിട്ടും മകന്റെ പേരില്‍ കേസൊന്നും എടുക്കരുതെന്നും തനിക്ക് പോകാന്‍ ഇടമില്ലെന്നുമായിരുന്നു ഈ അമ്മയ്ക്ക് പറയാന്‍ ബാക്കി ഉണ്ടായിരുന്നത്. ഇതോടെ അമ്മയുടെ മനസിനു മുന്‍പില്‍ ഉദ്യോഗസ്ഥര്‍ മനസു കൊണ്ട് വണങ്ങി. അനുഷ്യയുടെ ദാരുണാവസ്ഥയില്‍ മനംനൊന്ത പോലീസുകാര്‍ സ്റ്റേഷനില്‍ തന്നെ അവര്‍ക്കൊരു ജോലി തരപ്പെടുത്തി കൊടുക്കുകയായിരുന്നു. പരിസരം വൃത്തിയാക്കുക, ഓഫീസിന് മുന്നിലെ കോളങ്ങള്‍ പൂരിപ്പിക്കുക, കുപ്പികളിലും മറ്റും വെള്ളം നിറച്ചുവയ്ക്കുക, ചെടികള്‍ നനയ്ക്കുക തുടങ്ങി ജോലികളെല്ലാം അനുഷ്യയാണ് ചെയ്യുന്നത്.

ഇവര്‍ക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷണം ഏര്‍പ്പാട് ചെയ്തിരിക്കുന്നതും ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. സ്റ്റേഷന് സമീപം നങ്ങനല്ലൂര്‍ എന്ന സ്ഥലത്താണ് അനുഷ്യ താമസിക്കുന്നത്. ചൊവ്വാഴ്ച ഇവരുടെ പിറന്നാളാണെന്ന് മനസിലാക്കിയ പോലീസുകാര്‍ സ്റ്റേഷനില്‍ ഇവര്‍ക്കായി അപ്രതീക്ഷിത വിരുന്നൊരുക്കുകയായിരുന്നു. സാധാരണ പോലെ രാവിലെ സ്റ്റേഷനിലെത്തിയ അനുഷ്യയെ പിറന്നാള്‍ ആശംസകളുമായാണ് പോലീസുകാര്‍ വരേവറ്റത്.

ജീവിതത്തില്‍ ഇതുവരെ പിറന്നാള്‍ ആഘോഷിക്കാത്ത അനുഷ്യ തന്റെ 67-ാം വയസ്സില്‍ നിറകണ്ണുകളോടെയാണ് കേക്ക് മുറിച്ചത്. നൊന്ത് പെറ്റ മകനില്‍നിന്നും കിട്ടാത്ത സ്‌നേഹം സ്വന്തം മക്കളെപോലെ കുരുതുന്ന പോലീസുകാരില്‍ നിന്ന് കിട്ടിയതിലെ സന്തോഷത്തിലും അനുഷ്യയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. ഒരിക്കല്‍പോലും ഞാന്‍ എന്റെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. പിറന്നാള്‍ ആഘോഷിക്കുന്നതിനായി പോലീസുകാര്‍ ഇത്രയുമധികം പ്രയാസപ്പെടുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അനുഷ്യ പ്രതികരിച്ചു.

Exit mobile version