കേക്ക് മുറിച്ച് നല്‍കുന്ന ചിത്രങ്ങള്‍ വൈറല്‍, ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നടത്തിയ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍

ബംഗളൂരു: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവോന്‍ ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം. തുമകുരു ജില്ലയിലെ തുറുവേകര എംഎല്‍എ ആയ എം ജയരാമിന്റെ പിറന്നാളാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ആഘോഷമാക്കിയത്.

സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ബിജെപി എംഎല്‍യുടെ പിറന്നാള്‍ ആഘോഷം നടന്നത്. വെള്ളിയാഴ്ച ഗുബ്ലി ടൗണില്‍ വെച്ചായിരുന്നു ആഘോഷം. എംഎല്‍എ ഗ്ലൗ ധരിച്ച് കുട്ടികളടക്കമുള്ളവര്‍ക്ക് കേക്ക് മുറിച്ച് നല്‍കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു.

ഇതോടെ എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം വിവാദത്തിലായി. നിരവധി പേരാണ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. കര്‍ണാടകയില്‍ കൊറോണ ബാധിതരുടെ എണ്ണം 200 കടന്ന വേളയിലാണ് ഒരു ജനപ്രതിനിധി തന്നെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതെന്ന് സോഷ്യല്‍മീഡിയ വിമര്‍ശിച്ചു.

അതേസമയം, കര്‍ണാടകയില്‍ പ്രമുഖ നേതാക്കാള്‍ കൊറോണ നിയന്ത്രണങ്ങള്‍ മറികടക്കുന്നത് ഇതാദ്യമല്ല. നേരത്തെ കര്‍ണാടകയില്‍ കല്യാണം അടക്കമുള്ള എല്ലാ പൊതുചടങ്ങുകളും നിരോധിച്ചതിന് ശേഷം മാര്‍ച്ച് 15ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെ ഒരു കല്യാണ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായിരുന്നു. പിസിസി പ്രസിഡന്റായി ഡികെ ശിവകുമാറിനെ തിരഞ്ഞെടുത്ത വേളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം മറികടന്ന് ഒത്തുകൂടിയിരുന്നു.

Exit mobile version