വീട്ടിൽ നിന്നും കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ സമ്മതിച്ചില്ല; കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ചുതകർത്തു

കോയമ്പത്തൂർ: ബിരിയാണി കഴിക്കാൻ അനുവദിക്കാത്തതിൽ പ്രകോപിതനായ തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കുന്ന കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ച് തകർത്തു. വീട്ടിൽനിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ ഡോക്ടർമാർ അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇരുപത്തേഴുകാരനായ രോഗി ചില്ല് അടിച്ചു തകർത്തത്. കോയമ്പത്തൂരിലാണ് സംഭവം. ഇയാൾ കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഐസൊലേഷനിലുള്ള ഇയാൾക്കായി ഭാര്യ വീട്ടിലുണ്ടാക്കിയ ബിരിയാണി കൊണ്ടുവന്നിരുന്നു. എന്നാൽ ഇയാളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ ബിരിയാണി നൽകാൻ ഡോക്ടർമാർ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ രോഗി ആശുപത്രിയിലെ അഗ്നിസുരക്ഷ സംവിധാനത്തിന്റെ ഗ്ലാസ് ബോക്‌സ് തകർക്കുകയായുരുന്നുവെന്ന് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു.

ആശുപത്രി അധികൃതർ നൽകിയ പരാതി പ്രകാരം ഡോക്ടർമാരുടെ ജോലി തടസപ്പെടുത്തിയതിന് യുവാവിനെതിരേ കേസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Exit mobile version