ദീപം തെളിയിക്കാന്‍ പറഞ്ഞത് ഇന്ത്യക്കാരെക്കൊണ്ട് ബിജെപിയുടെ സ്ഥാപക ദിനം ആഘോഷിക്കാനുള്ള തന്ത്രം; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കുമാരസ്വാമി

ബംഗളൂരു: രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കാന്‍ പറഞ്ഞത് ബിജെപിക്ക് അവരുടെ സ്ഥാപക ദിനം പരോക്ഷമായി ആഘോഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണെന്ന് കര്‍ണാടക മുന്‍ മുഖ്യന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി. ഇന്നുരാത്രി ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ട്വിറ്ററിലൂടെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ഏപ്രില്‍ ആറിനാണ് ബിജെപിയുടെ സ്ഥാപകദിനം. ഈ സാഹചര്യത്തില്‍ ഇത് ആഘോഷിക്കാന്‍ ബിജെപി ധൈര്യപ്പെടില്ല. ഇതേ തുടര്‍ന്ന് എല്ലാ ഇന്ത്യക്കാരേക്കൊണ്ടും അവരുടെ ഉദ്ദേശ്യത്തിനായി പാര്‍ട്ടി പിറവിയുടെ തലേന്ന് ദീപം തെളിയിപ്പിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

‘ദീപം തെളിയിക്കാന്‍ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാന്‍ മറ്റെന്താണ് കാരണം. ഇക്കാര്യത്തില്‍ വിശ്വസനീയവും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിക്കുന്നു’ എന്ന് കുമാരസ്വാമി ട്വീറ്റില്‍ കുറിച്ചു.

ലോകമൊട്ടാകെ ഒരു വിപത്തിനെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. ദേശീയ പ്രതിസന്ധിയെ സ്വന്തം പ്രതാപം ഉയര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്നും ഈ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ട തള്ളികയറ്റാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍മാര്‍ക്കും മറ്റും വ്യക്തിസുരക്ഷിത്വത്തിനുള്ള ഉപകരണങ്ങള്‍ നല്‍കാനോ സാധാരണക്കാരന് താങ്ങാനാവുന്നവിധത്തില്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കൊറോണയെ നേരിടാന്‍ എന്ത് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പറയാതെ ഇതിനകം തളര്‍ന്നുപോയ ഒരു ജനതയെക്കൊണ്ട് അര്‍ത്ഥമില്ലാത്ത ജോലികള്‍ ചെയ്യിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

Exit mobile version