അഭ്യൂഹങ്ങള്‍ക്ക് വിട; സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ തന്റെ പുതിയ തീരുമാനം അറിയിച്ച് മോഡി

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മോഡി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുമോ, കാരണമെന്ത് എന്നെല്ലാമുള്ള ചര്‍ച്ച സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. മോഡിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ‘നോ സര്‍’ ക്യാംപെയിനുകളും തരംഗമായിരുന്നു.

ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതി വരുത്തി താന്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുമോ? ഇല്ലെയോ? എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഡി. വനിതാ ദിനമായ ഞായറാഴ്ച സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി ഒഴിഞ്ഞ് നല്‍കുമെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.ഇതോടെ മോഡി സമൂഹ മാധ്യമങ്ങളില്‍ തുടരുമെന്ന് പുതിയ ട്വീറ്റില്‍ നിന്ന് വ്യക്തം.

ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും പ്രചോദിപ്പിച്ചവര്‍ അനുഭവങ്ങള്‍ പങ്കുവെക്കണമെന്നും മോഡി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസമാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്. ”ഈ ഞായറാഴ്ച ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു” എന്നായിരുന്നു മോഡിയുടെ ട്വീറ്റ്.

ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം ചര്‍ച്ചയായി. സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ചത്. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്ന് രാഹുല്‍ പ്രതികരിച്ചു. മോഡി ഭക്തര്‍ കൂടി സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യത്ത് സമാധാനം തിരികെവരുമെന്ന് എന്‍സിപിയും പ്രതികരിച്ചു. സംഭവം ട്രോളന്മാരും ഏറ്റെടുത്തിരുന്നു.

Exit mobile version