പ്രതിഷേധിക്കുന്നവര്‍ മുഴുവനും രാജ്യദ്രോഹികളല്ലെന്ന് ബോംബെ ഹൈക്കോടതി; പ്രതിഷേധിക്കാനും അനുമതി

പ്രതിഷേധം നടത്താന്‍ ജനുവരി 21ന് പോലീസും ജനുവരി 31ന് മജിസ്ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്.

മുംബൈ: ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ദേശവിരുദ്ധരായി കാണാനാവില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ പരീക്ഷണം.

കൂടാതെ പൗരത്വ നിയമത്തിനിതെ പ്രതിഷേധിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു. ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ തീരുമാനിച്ചവര്‍ക്കാണ് പെട്ടെന്ന് അനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഇഫ്തേഖര്‍ ഷൈഖ് എന്നയാളുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കുകയും ചെയ്തു.

പ്രതിഷേധം നടത്താന്‍ ജനുവരി 21ന് പോലീസും ജനുവരി 31ന് മജിസ്ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചിരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും കൂടെയുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. ശേഷമാണ് കോടതി ഇവര്‍ക്ക് പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയത്.

Exit mobile version