മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് റിക്ഷാവാലക്കാരന്‍; മോഡിയില്‍ നിന്നും ലഭിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി

വാരാണസി: മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ച് റിക്ഷാവാലക്കാരന്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാവലിക്കാരന്‍ മംഗള്‍ കേവത്താണ് മകളുടെ കല്യാണക്കത്ത് നരേന്ദ്രമോഡിക്കയച്ചത്.

കത്ത് ലഭിച്ചതിന് പിന്നാലെ മോഡി മംഗള്‍ കേവത്തിന് മറുപടിക്കത്തും അയച്ചു. വിവാഹാശംസകള്‍ അറിയിച്ചുകൊണ്ടുള്ളതായിരുന്നു മോഡിയുടെ കത്ത്. വധു വരന്മാര്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നതിനൊപ്പം കുടുബത്തിനും മോഡി ആശംസ അറിയിച്ചു. വ്യാഴാഴ്ചയാണ് മോഡിയുടെ കത്ത് മംഗള്‍ കോവത്തിന്റെ കുടുംബത്തെ തേടിയെത്തിയത്.

മോഡിയുടെ മറുപടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ കുടുംബം. തന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് മോഡിജിക്ക് ക്ഷണക്കത്ത് അയച്ചതെന്നും ഒരു കത്ത് ഡല്‍ഹിയിലേക്കും മറ്റൊരുകത്ത് വാരാണസിയിലെ ഓഫീസിലേക്കും അയച്ചിരുന്നുവെന്നും മംഗള്‍ കോവത്ത് പറയുന്നു.

കത്തയക്കുമ്പോള്‍ മോഡിജിയുടെ മറുപടിക്കത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, മകളുടെ വിവാഹത്തിനെത്തുന്ന മുഴുവന്‍ പേരെയും മോഡിജിയുടെ കത്ത് കാണിക്കുമെന്നും കേവത്ത് പറഞ്ഞു.

റിക്ഷവലിച്ച് കിട്ടുന്ന തുകയില്‍ പാതി ഇയാള്‍ ഗംഗാ നദിയുടെ ശുചീകരണത്തിനാണ് ചെലവഴിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛ്ഭാരത് ക്യാംപയിനില്‍ സജീവ പങ്കാളിയുമായിരുന്നു. മോഡിയുടെ ബിജെപി മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായാണ് മംഗള്‍ കേവത്ത് പാര്‍ട്ടി അംഗത്വം എടുത്തത്.

Exit mobile version