‘ഈ വൃത്തികെട്ട ഗെയിമിന്റെ സൂത്രധാരൻ അമിത് ഷാ’; ഡൽഹിയിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസും

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഉദ്യോഗസ്ഥർ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്തുകയും ക്രമക്കേട് നടത്തുകയും ചെയ്‌തെന്ന ആം ആദ്മി പാർട്ടി ആരോപണത്തിന് പിന്നാലെ കോൺഗ്രസും സമാനമായ ആരോപണവുമായി രംഗത്ത്.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നുവെന്നാണ് കോൺഗ്രസും ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വൃത്തികെട്ട കളിയിൽ പങ്കാളിയാണ്. വോട്ടിങ്ങ് യന്ത്രങൾ മോശമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് കകീർത്തി ആസാദ് ആരോപിച്ചു.

ഒരു വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കീർത്തി ആസാദ്. ഈ വൃത്തികെട്ട ഗെയിമിന്റെ സൂത്രധാരൻ ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ഏതാനും വോട്ടെട്ടുപ്പുകളിലെ കണക്കുകൾ തമ്മിൽ ഒത്തുപോവില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

കോൺഗ്രസിന് വലിയ പ്രധാന്യം നൽകാത്ത എക്‌സിറ്റ് പോളുകളേയും കീർത്തി ആസാദ് തള്ളി. ഛത്തീസ്ഗഢ് തെരഞ്ഞെുപ്പിൽ ബിജെപി അധികാരത്തിൽ എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ അധികാരത്തിലെത്തിയത് കോൺഗ്രസാണ്. അവിടെയൊക്കെ എക്‌സിറ്റ് പോളുകൾ പരാജയപ്പെടുന്നതാണ് നാം കണ്ടത്. ഡൽഹിയിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും കീർത്തി ആസാദ് പറഞ്ഞു.

Exit mobile version