എസ്‌സി, എസ്ടി നിയമ ഭേദഗതി അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് എസ്‌സി, എസ്ടി നിയമ ഭേദഗതി ശരിവെച്ചത്.

എസ്‌സി, എസ്ടി നിയമം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 2018 മാര്ച്ച് 20-നാണ് പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി വിധിച്ചത്.

ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിച്ചു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ വിധിയെ ദുര്‍ബലപ്പെടുത്തും വിധം കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു.

സുപ്രീംകോടതിയുടെ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ പഴയ വ്യവസ്ഥകള്‍ നിലനിര്‍ത്തുംവിധം സുപ്രീം കോടതി 2019 സെപ്റ്റംബര്‍ 30-ന് വിധിപറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ എസ്‌സി, എസ്ടി നിയമ ഭേദഗതി സുപ്രീംകോടതി ശരിവെച്ചത്.

Exit mobile version