ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടി കുറയ്ക്കരുത്, കര്‍ശന നടപടി; സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടി കുറയ്ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ പല സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജീവനക്കാരെ പിരിച്ചുവിടന്നതും ശമ്പളം വെട്ടിക്കുറക്കുന്നതുമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വെട്ടികുറയ്ക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്ത് എഴുതും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ശമ്പളം വെട്ടിക്കുറക്കുന്ന ,സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

കൊറോണയെ പ്രതിരോധിക്കുന്നതിനായി മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, പി പി ഇ കള്‍ എന്നിവ വാങ്ങുന്നതിന് ചില സ്വകാര്യ ആശുപത്രികള്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെ ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളത്തില്‍ നിന്ന് പണം വെട്ടികുറയ്ക്കുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആശുപത്രികളുടെ ഈ പ്രവണത ശക്തമായി എതിര്‍ക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍ നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാ സുരക്ഷാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തും എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Exit mobile version