മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമ കുടുങ്ങും, മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതിയും തള്ളി

ന്യൂഡല്‍ഹി; ആക്ടിവിസ്റ്റും മോഡലും ആയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ ഹൈക്കോടതി രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബഞ്ചാണ് രഹ്നയുടെ ഹര്‍ജി തള്ളിയത്.

മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളിയതോടെ രഹ്ന ഫാത്തിമ കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസിന് മുന്നില്‍ രഹ്ന ഫാത്തിമ കീഴടങ്ങേണ്ടി വരും. മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രഹ്നയ്ക്കെതിരെയുള്ള കേസ്.

സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സൗത്ത് പോലീസ് ആയിരുന്നു രഹ്നയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന നേരത്തേ ഹൈക്കോടതി സമീപിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ തെറ്റല്ലെന്ന് അത് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ച് ചിന്തിക്കുന്നവരും സമൂഹത്തില്‍ ഉണ്ട് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതോടെ കേസിന്റെ തലം മാറുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ മക്കളെ മോശമായി ഉപയോഗിച്ചിട്ടില്ല എന്നാണ് രഹ്നയുടെ വാദം. കലയുടെ ആവിഷ്‌കാരം ആണ് താന്‍ ലക്ഷ്യം വച്ചത്. അത് വഴി ആശയ പ്രചാരണവും ഉദ്ദേശിച്ചിരുന്നു എന്നും രഹ്ന പറയുന്നു.

Exit mobile version