കൈയിലുള്ള ആസ്തി പൂജ്യം; വായ്പ തിരിച്ചടക്കാനാവില്ലെന്ന് അനിൽ അംബാനി

മുംബൈ: കൈയ്യിൽ പണമില്ലാത്തതിനാൽ ചൈനീസ് ബാങ്കുകളിൽ നിന്നും എടുത്ത ലോൺ തിരിച്ചടയ്ക്കാനാകില്ലെന്ന് റിലയൻസ് കമ്മ്യൂണിക്കേഷൻ മുൻ ചെയർമാൻ അനിൽ അംബാനി. ചൈനീസ് ബാങ്കുകളിൽ നിന്നെടുത്ത 680 മില്യൺ ഡോളർ(4860) വായ്പ തിരികെ നൽകാൻ കഴിയില്ലെന്നാണ് മൂന്ന് ചൈനീസ് ബാങ്കുകൾ യുകെയിൽ നൽകിയ കേസിനോട് അനിൽ അംബാനി പ്രതികരിച്ചത്.

ഇൻഡസ്ട്രിയൽ കോമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന, ചൈനീസ് ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സ്‌പോർട്ട് ആൻഡ് ഇംപോർട്ട് ബാങ്ക് ഓഫ് ചൈന എന്നിവരാണ് യുകെ കോടതിയിൽ അനിലിനെതിരെ കേസ് നൽകിയത്. മൂന്ന് ബാങ്കുകളും കൂടി അനിൽ അംബാനിയുടെ വ്യക്തിഗത ജാമ്യത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷന് 925 മില്യൺ ഡോളർ വായ്പ നൽകിയിരുന്നു.

എന്നാൽ, ലോണിന്റെ ഒരു ഭാഗം കമ്പനി അടച്ചുതീർത്തെങ്കിലും 2017 ഫെബ്രുവരി മുതൽ വായ്പ തിരിച്ചടവ് മുടങ്ങുകയായിരുന്നു. കേസിനുള്ള മറുപടിയായി തന്റെ ഓഹരികളുടെ മൂല്യം 82.4 മില്യൺ ഡോളറായി ചുരുങ്ങിയെന്ന് അനിൽ അംബാനി അറിയിക്കുകയായിരുന്നു.

ഇതോടൊപ്പം, ബാധ്യതകൾ കഴിഞ്ഞ് തന്റെ കൈയിൽ നിലവിലുള്ള ആസ്തിയുടെ മൂല്യം പൂജ്യമാണെന്ന് അനിൽ അംബാനി വ്യക്തമാക്കി. വായ്പ തിരിച്ചടവിനായി തന്റെ കൈവശം സ്വത്തുക്കളൊന്നും ഇല്ലെന്നും അനിൽ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് അനിൽ അംബാനി കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

സഹോദരൻ മുകേഷ് അംബാനി ഉൾപ്പടെയുള്ളവരിൽ നിന്നും വായ്പ തിരിച്ചടവിനുള്ള പണം സ്വരൂപിക്കാൻ കഴിയില്ലെന്നും അനിൽ അംബാനി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version