‘മാതാപിതാക്കൾക്ക് ഭാരമായതിനാൽ ജീവിതം അവസാനിപ്പിക്കുന്നു’;സുഹൃത്തുക്കളായ പെൺകുട്ടികൾ കിടപ്പുമുറിയിൽ മരിച്ചനിലയിൽ

ഹൈദരാബാദ്: സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ കിടപ്പുമുറിയിൽ മരിച്ചനിലയിൽ. ഹൈദരാബാദിലെ ഹയാത്ത് നഗർ സ്വദേശികളായ മമത(20) ഗൗതമി(20) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. ഹയാത്ത് നഗർ രാഘവേന്ദ്ര കോളനിയിലെ മമതയുടെ വീട്ടിൽ വെച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിലായിരുന്നു മൃതദേഹങ്ങൾ. സംഭവസമയം മമതയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ ശ്രീനിവാസ കോളനിയിൽ ഗൗതമിയുടെ അയൽ വീട്ടിലായിരുന്നു മമതയും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് മമതയുടെ കുടുംബം രാഘവേന്ദ്ര കോളനിയിലേക്ക് താമസം മാറ്റിയിരുന്നു. സ്‌കൂൾ ജീവനക്കാരിയായി മമതയ്ക്ക് ജോലിയും ലഭിച്ചിരുന്നു.

വീട്ടിൽനിന്ന് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പുകൾ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടുകാർക്ക് ഒരു ഭാരമാണ് തങ്ങളെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യ കുറിപ്പിലെ ഉള്ളടക്കം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version