സിയാച്ചിനിലെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകള്‍ അയച്ചു കൊടുക്കുമെന്ന് കോണ്‍ഗ്രസ്; വലിയ വായയില്‍ വര്‍ത്തമാനം പറയുന്നതല്ലാതെ ബിജെപി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനവും

2015 നവംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ പലവിധ ആവശ്യങ്ങള്‍ക്കുള്ള ബൂട്ട് നല്‍കിയിട്ടില്ലെന്നും നിലവിലുള്ളവ തന്നെ വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥയിലാണ് സൈനികരെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.

ഡെറാഡൂണ്‍: സിയാച്ചിനിലുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് 100 സ്നോ ബൂട്ടുകള്‍ അയച്ചുകൊടുക്കുമെന്ന് അറിയിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. കൂടാതെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവും നടത്തുന്നുണ്ട്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈനികര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം കൈകൊണ്ടത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ അതിര്‍ത്തി പ്രദേശത്ത് സേവനം അനുഷ്ടിക്കുന്ന സൈനികര്‍ക്ക് തണുപ്പിനെ അകറ്റാനുള്ള വസ്ത്രങ്ങള്‍, സ്നോ ബൂട്ടുകള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015 നവംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ പലവിധ ആവശ്യങ്ങള്‍ക്കുള്ള ബൂട്ട് നല്‍കിയിട്ടില്ലെന്നും നിലവിലുള്ളവ തന്നെ വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥയിലാണ് സൈനികരെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.

സിയാച്ചിന്‍, ഗുംറ, ലഡാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സൈനികര്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍, സ്നോ ബൂട്ടുകള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ സൈനികര്‍ക്ക് 100 സ്നോ ബൂട്ടുകള്‍ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. കുറച്ചുകൂടി മുന്നോട്ട് പോകാന്‍ ഈ കാര്യം സഹായിക്കുമെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ സൂര്യകാന്ത് ദസ്മാന പറഞ്ഞു. ബിജെപി സൈനികരെ കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുമെന്നല്ലാതെ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയമാണെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

Exit mobile version