ആ യാത്ര എനിക്കൊപ്പമായിരുന്നുവെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ ചോദിച്ചേനെ; മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കം; അര്‍ണബിനെതിരെ കട്ജു, പിന്തുണ കുനാലിന്

തന്നെ വിലക്കാന്‍ ഏത് വിമാന കമ്പനിയ്ക്കാണ് ധൈര്യമെന്ന് കാണട്ടെയെന്നും മര്‍ക്കണ്ഡേയ കട്ജു തുറന്നടിച്ചു.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. വിമാനയാത്രയ്ക്കിടെ അര്‍ണബിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നേരിട്ട ഹാസ്യ കലാകാരന്‍ കുനാല്‍ കംറയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.

തന്റെ ഒപ്പമാണ് അര്‍ണാബ് യാത്രചെയ്തിരുന്നതെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നേനെയെന്നും തന്നെ വിലക്കാന്‍ ഏത് വിമാന കമ്പനിയ്ക്കാണ് ധൈര്യമെന്ന് കാണട്ടെയെന്നും മര്‍ക്കണ്ഡേയ കട്ജു തുറന്നടിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന് തന്നെ കളങ്കമാണ് അര്‍ണാബ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹയാത്രികനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കുനാല്‍ കംറയെ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ യാത്രാ വിലക്കിയത്.

താങ്കള്‍ മാധ്യമ പ്രവര്‍ത്തകനാണോ, ഭീരുവാണോ, ദേശീയ വാദിയാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞാണ് കുനാല്‍ അര്‍ണബിനെതിരെ ചോദ്യങ്ങള്‍ ആരാഞ്ഞത്. എന്നാല്‍ അര്‍ണബ് പ്രതികരിച്ചില്ല. രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും കുനാല്‍ അര്‍ണബിനോട് പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.

സ്പൈസ് ജെറ്റ്,ഇന്‍ഡിഗോ,എയര്‍ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളാണ് കുനാലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി വിമാനക്കമ്പനികളുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തി. ശശി തരൂര്‍ എംപി ഉള്‍പ്പെടെ നിരവധി പേര്‍ കുനാലിനെ പിന്തുണച്ചും രംഗത്തെത്തി.

Exit mobile version