‘ദേശവിരുദ്ധര്‍ക്ക് ബിരിയാണിയല്ല, മറിച്ച് വെടിയുണ്ടകളാണ് നല്‍കേണ്ടത്’; വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രിയെ പിന്തുണച്ച് കര്‍ണാടക മന്ത്രി

ബെംഗളൂരു: ദേശവിരുദ്ധരെ വെടിവെയ്ക്കണമെന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച് കര്‍ണാടക മന്ത്രി. കര്‍ണാടക ടൂറിസം മന്ത്രി സിടി രവിയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ പിന്തുണച്ച് രംഗത്ത് വന്നത്. ദേശവിരുദ്ധര്‍ക്ക് ബിരിയാണിയല്ല മറിച്ച് വെടിയുണ്ടകളാണ് നല്‍കേണ്ടതെന്ന് ഠാക്കൂറിനെ പിന്തുണച്ച്‌ക്കൊണ്ട് സിടി രവി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ദേശവിരുദ്ധര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍, അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ഭീകരവാദികളായ അജ്മല്‍ കസബിന്റെയും യാക്കൂബ് മേമന്റെയും വധത്തെ എതിര്‍ത്തവരും പൗരത്വ നിയമത്തെ കുറിച്ച് വ്യാജപ്രചാരണം നടത്തുന്ന ടുക്‌ഡെ ടുക്‌ഡെ ഗ്രൂപ്പുകളുമാണെന്നാണ് സിടി രവി ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് വിവാദ പ്രസ്താവനയുമായി അനുരാഗ് ഠാക്കൂര്‍ രംഗത്ത് വന്നത്. രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെക്കൂ എന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശം. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യം പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര് ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതെസമയം ഇതേസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 30-ന് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിടുന്ന രണ്ടാമത്തെ ബിജെപി നേതാവായിരിക്കും അനുരാഗ് ഠാക്കൂര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കപില്‍ മിശ്രയെ പ്രചാരണങ്ങളില്‍ നിന്ന് കമ്മീഷന്‍ നേരത്തെ വിലക്കിയിരുന്നു.

Exit mobile version