ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ച് പാകിസ്താന്‍; ഇന്ത്യന്‍ സായുധ സേനക്ക് പാകിസ്താനെ പരാജയപ്പെടുത്താന്‍ 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് മോഡി

ന്യൂഡല്‍ഹി: പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി എന്‍സിസി റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യമായി ഭീതി പടര്‍ത്തുകയാണെന്നും ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും മോഡി പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ടാണ് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയതെന്നും മോഡി ചൂണ്ടിക്കാട്ടി.

‘പാകിസ്താന്‍ നമുക്കെതിരായി മൂന്ന് തവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടത് നമുക്കറിയാം. അവരെ പരാജയപ്പെടുത്താന്‍ നമ്മുടെ സായുധസേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ ആവശ്യമില്ല. പതിറ്റാണ്ടുകളായി അവര്‍ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തിവരുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ജവാന്മാര്‍ക്കും സാധരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്’ എന്നും മോഡി പറഞ്ഞു.

എന്തുകൊണ്ട് അവര്‍ക്കെതിരെ സൈനിക നടപടി എടുക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഇന്ന് യുവ ചിന്തകളോടെയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെയെന്നും തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നതെന്നും മോഡി വ്യക്തമാക്കി.

Exit mobile version