കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്നുകാട്ടാന്‍ ഭാരത പര്യടനത്തിനൊരുങ്ങി നേതാവ് രാഹുല്‍

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പര്യടനം നടത്തണമെന്ന് തീരുമാനമെടുത്തത്.

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്നു കാട്ടാന്‍ ‘യുവ ആക്രോശ്’ ദേശീയ പര്യടനത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ ഭരണപരാജയത്തിനൊപ്പം സിഎഎ, എന്‍ആര്‍സി വിഷയങ്ങളും തുറന്നുകാട്ടി ബിജെപി സര്‍ക്കാറിനെതിരെ പോരാടാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പര്യടനം നടത്തണമെന്ന് തീരുമാനമെടുത്തത്. കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ പ്രശ്‌നങ്ങളും യാത്രയില്‍ ഉയര്‍ത്തും. അതേസമയം, യാത്രയുടെ തീയതി തീരുമാനിച്ചിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ തിരിച്ചു വരവിന് കളമൊരുക്കുന്നതായിരിക്കും യാത്രയെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു.

സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസ് പിന്നില്‍പോയെന്ന ആരോപണം മറികടക്കാനും യാത്ര സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version