മൂന്നാമതും പെണ്‍കുട്ടി ജനിക്കുമോയെന്ന പേടി; ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കഷ്ണങ്ങളാക്കി പൊടിയാക്കി കത്തിച്ചു; യുവാവ് പിടിയില്‍

ലക്‌നൗ: പെണ്‍കുട്ടി ജനിക്കുമോ എന്ന ഭയത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് കഷ്ണങ്ങളാക്കി കത്തിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ജനുവരി നാലിനാണ് ഊര്‍മ്മിള എന്ന 27കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ 35 വയസ്സുളള രവീന്ദ്ര കുമാറാണ് അറസ്റ്റിലായത്.

രവീന്ദ്ര കുമാറിനും ഊര്‍മ്മിളയ്ക്കും ഏഴും 11ഉം വയസ്സുമുളള രണ്ടു പെണ്‍കുട്ടികളാണ് മക്കളായി ഉളളത്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ഭാര്യയെ കാണുന്നില്ലെന്ന് കാട്ടി രവീന്ദ്ര കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ സംഭവത്തിന് ദൃക്‌സാക്ഷിയായ മൂത്തമകള്‍ അമ്മ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

ജനുവരി 10ന് തന്റെ സഹോദരിയുടെ മരണത്തിന് കാരണം രവീന്ദ്രകുമാര്‍ ആണ് എന്ന് ആരോപിച്ച് ഊര്‍മ്മിളയുടെ സഹോദരി വിദ്യ ദേവി പോലീസില്‍ പരാതി നല്‍കി. അച്ഛനൊടൊപ്പം മുത്തച്ഛനും അമ്മാവന്മാരും കൊലപാതകത്തില്‍ പങ്കാളികളാണെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. വിവരം അറിഞ്ഞ് രവീന്ദ്ര കുമാര്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നതായും മൃതദേഹം കഷ്ണങ്ങളാക്കിയെന്നും പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. തുടര്‍ന്ന് പൊടിമില്ലില്‍ കൊണ്ടുപോയി കഷ്ണങ്ങള്‍ പൊടിയാക്കി. പിന്നീട് അവശേഷിക്കുന്നവ കത്തിക്കുകയും ചാരം നാലുകിലോമീറ്റര്‍ അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Exit mobile version