നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികളാണ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്.

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികളാണ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഏറെ സമയമൊന്നും എടുക്കാതെ, വളരെപ്പെട്ടെന്ന് തന്നെ ഹര്‍ജികള്‍ പരിഗണിച്ച് കോടതി തള്ളാന്‍ ഉത്തരവിടുകയായിരുന്നു. അതേസമയം, കേസിലെ നാല് പ്രതികള്‍ക്കും ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22-ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവ്.

ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതിനു ശേഷം ജനുവരി ഏഴിനാണ് പ്രതികളായ വിനയ് ശര്‍മ്മ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇതുരണ്ടും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുക മാത്രമാണ് പ്രതികള്‍ക്ക് മുമ്പിലുള്ള അവസാനത്തെ വഴി.

ജനുവരി 22 ന് വിനയ് ശര്‍മ്മയ്ക്കും, മുകേഷിനും പുറമേ പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളുടെ കൂടിയാണ് വധശിക്ഷ നടപ്പാക്കാന്‍ പോകുന്നത്. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.

Exit mobile version