മോഡിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ യാതൊരു ലജ്ജയുമില്ല; അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപ്. മോഡിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു ലജ്ജയുമില്ലെന്ന് കശ്യപ് തുറന്ന് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കശ്യപ് രൂക്ഷമായി വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ജെഎന്‍യു വിഷയത്തില്‍ അനുരാഗ് കശ്യപിന്റെ പ്രതികരണം. ‘ഹിന്ദുത്വ ഭീകരത അങ്ങേയറ്റമെത്തിയിരിക്കുകയാണെ’ന്ന് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

‘അമിത് ഷാ, നരേന്ദ്ര മോഡി നിങ്ങളും നിങ്ങളുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ എനിക്ക് ലജ്ജയില്ല.’ എന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു. JNUSU എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഞായറാഴ്ച രാത്രിയാണ് മുഖംമറച്ചെത്തിയ ഒരു സംഘം ഗുണ്ടകള്‍ ജെഎന്‍യു ക്യാമ്പസില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. നിശബ്ദരായ കാഴ്ചക്കാരെ പോലെ നിന്ന പോലീസുകാര്‍, ഗുണ്ടകള്‍ക്ക് സുരക്ഷിതമായ യാത്രാമാര്‍ഗം ഒരുക്കുകയും ചെയ്തതായി ആരോപണമുണ്ട്. 40 ലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ അക്രമത്തില്‍ രാജ്യമെമ്പാടും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Exit mobile version