ഗായത്രിയുടെ വാക്കുകള്‍ കേട്ട് വേദിയില്‍ പൊട്ടിക്കരഞ്ഞ് സൂര്യ, വീഡിയോ

ചെന്നൈ: ”പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം, എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു”. ഗായത്രി തന്റെ ജീവിത കഥ പറഞ്ഞ് തുടങ്ങുമ്പോഴേക്കും വേദിയില്‍ അതിഥിയായി എത്തിയ നടന്‍ സൂര്യക്ക് തന്റെ സങ്കടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഗായത്രിയുടെ വാക്കുകള്‍ അവസാനിക്കുമ്പോഴേക്കും വേദിയില്‍ വെച്ച് സൂര്യ പൊട്ടിക്കരയുകയായിരുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ അഗരം ഫൗണ്ടേഷന്റെ നേത്വത്തില്‍ പുസ്തക പ്രകാശന ചടങ്ങില്‍ വെച്ചാണ് സംഭവം. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയടക്കം എത്തിച്ചേര്‍ന്ന ചടങ്ങില്‍ സൂര്യ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് തമിഴ് നടന്‍ സൂര്യ. പിതാവും നടനുമായ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷനിലൂടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും സൂര്യ പങ്കാളിയാണ്.

അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി പെണ്‍കുട്ടിയുടെ കഥ കേട്ടാണ് സൂര്യ പൊതുവേദിയില്‍ വെച്ച് പൊട്ടിക്കരഞ്ഞത്. കൂലിപ്പണിക്കാരായിരുന്നു ഗായത്രിയുടെ മാതാപിതാക്കള്‍. അവള്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അച്ചന്‍ അര്‍ബുധം ബാധിക്കുന്നത്. തമിഴ്നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നാണ് ഗായത്രി വരുന്നത്. പിന്നോക്ക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ഗായത്രി.

ഗായത്രിയുടെ വാക്കുകള്‍

തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ അപ്പ കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനുമൊക്കെ പോകാറുണ്ട്. വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചിരുന്നത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. സഹോദരന്‍ ഒന്‍പതാം ക്ലാസിലും.

അതിനിടയിലാണ് അപ്പയ്ക്ക് അര്‍ബുദം വന്നത്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ലാതെയായി. പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു, അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ ഞാന്‍ പഠിപ്പിക്കും, പിച്ച എടുത്തിട്ടാണെങ്കില്‍ പോലും. അങ്ങനെയാണ് അമ്മ അഗരം ഫോണ്ടേഷന്‍ കത്തെഴുതിയത്. വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയി, പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ്.

ഞാന്‍ സമൂഹത്തിലെ പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയാണ്. ഞങ്ങളെ ആരും പരിഗണിക്കുകയില്ല, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും തിരക്കാറുമില്ല. എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് മര്യാദ നല്‍കിയത് അഗരമാണ്. ഭയമില്ലാതെ സംസാരിക്കാനും തല ഉയര്‍ത്തി നില്‍ക്കാനും എനിക്ക് സാധിച്ചു. ഇംഗ്ലീഷ് പഠിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അഗരത്തിന്റെ സഹായത്തോടെ ഞാന്‍ ബിഎ ഇംഗ്ലീഷിന് ചേര്‍ന്നു. ഇന്ന് ഞാന്‍ കേരളത്തില്‍ അധ്യാപികയാണ്’- ഗായത്രി പറഞ്ഞു.


Exit mobile version