കേരളം വീണ്ടും ഒന്നാമത്; നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം മുന്നില്‍; ഏറ്റവും പിന്നില്‍ ബിഹാര്‍; ഒരു പുരോഗതിയുമില്ലാതെ ഗുജറാത്ത്

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ ഈ വര്‍ഷത്തെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ബിഹാറാണ് സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു പുരോഗതിയും സംഭവിക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത്.

സംസ്ഥാനങ്ങളില്‍, കേരളം കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഡും ഒന്നാം റാങ്ക് നേടി. 70 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഹിമാചല്‍ പ്രദേശിനാണ് രണ്ടാം സ്ഥാനം. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവ മൂന്നാം സ്ഥാനം നേടി.

ഉത്തര്‍പ്രദേശ്, ഒഡീഷ, സിക്കിം എന്നിവയ്ക്കു പുരോഗതിയുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവയാണ് എസ്ഡിജി സൂചികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങള്‍.

ആരോഗ്യരംഗത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. അതെസമയം, പോഷകാഹാരവും ലിംഗഭേദവും രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള മേഖലകളായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version