പൗരത്വ നിയമത്തിനെതിരെ ജാമിയ നഗറിലെ പ്രതിഷേധം; പരിക്കേറ്റവര്‍ക്കായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിയ നഗറില്‍ നടക്കുന്ന ജനകീയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. ജാമിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചതായി
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

പ്രതിഷേധങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ശുശ്രൂഷ ഉറപ്പാക്കാന്‍ ഡിവൈഎഫ്ഐ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിച്ചു. പരിക്കേറ്റവര്‍ക്ക് ശുശ്രൂഷ ഉറപ്പാക്കി സംഘത്തിനൊപ്പം റിയാസും പ്രവര്‍ത്തിച്ചിരുന്നു. എയിംസ് അടക്കമുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന മൂന്ന് സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

പ്രതിഷേധക്കാര്‍ മതിയായ വൈദ്യസഹായം കിട്ടാതെ ചോരയൊലിപ്പിച്ച് തെരുവില്‍ കിടക്കുന്ന സ്ഥിതിയുണ്ടായതോടെയാണ് ഡിവൈഎഫ്ഐ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങിയതെന്ന് റിയാസ് പറഞ്ഞു. പ്രതിഷേധക്കാരെ അതിക്രൂരമായാണ് ഡല്‍ഹി പോലീസ് നേരിടുന്നതെന്നും റിയാസ് പറഞ്ഞു.

ജാമിയ നഗര്‍, കൊണാട്ട്പ്ലേസ്, നിസാമുദ്ദീന്‍, കാളിന്ദികുഞ്ച് തുടങ്ങി നഗരത്തിന്റെ വിവിധ മേഖലകളില്‍ മെഡിക്കല്‍ സംഘം നിരവധിപ്പേര്‍ക്ക് ചികിത്സ ഉറപ്പാക്കി. പരിക്കേറ്റും കടുത്ത ശൈത്യത്തില്‍ അസുഖ ബാധിതരായ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ളവര്‍ക്കാണ് ചികിത്സ നല്‍കിയത്.

Exit mobile version