ആർഎസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണ്; മോഡിയുടെ നെടുനീളൻ പ്രസംഗത്തിന് എതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദത്തിന് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന് രാഹുൽ ഗാന്ധ കുറ്റപ്പെടുത്തി. രാജ്യത്തു തടങ്കൽ കേന്ദ്രങ്ങൾ ഇല്ലെന്നും ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണു രാഹുലിന്റെ ട്വീറ്റ്.

ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കൽ കേന്ദ്രത്തിന്റെയും വീഡിയോ സഹിതമാണ് രാഹുൽ ട്വിറ്റ് ചെയ്തത്. ഝൂട്ട്ഝൂട്ട്ഝൂട്ട് എന്ന ഹാഷ്ടാഗിലാണ് ട്വീറ്റ്.

നേരത്തെ, കേന്ദ്രസർക്കാർ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിച്ചുവെന്ന് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ‘കോൺഗ്രസും അതിന്റെ സഖ്യകക്ഷികളായ ചില അർബൻ നക്‌സലുകളും മുസ്ലീങ്ങളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്ന് അഭ്യൂഹങ്ങൾ പരത്തുന്നു. രാജ്യത്തെ മുസ്ലീങ്ങളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ല. രാജ്യത്ത് ഒരു തടങ്കൽ കേന്ദ്രവും ഇല്ല’. രാജ്യത്തെ മുസ്ലീങ്ങൾക്ക് പൗരത്വ നിയമവും എൻആർസിയും ബാധകമല്ല. എന്റെ സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ എൻആർസിയെക്കുറിച്ച് എവിടെയും ചർച്ച നടന്നിട്ടില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം മാത്രമാണ് ഇത് ആസാമിൽ നടപ്പാക്കിയതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.

Exit mobile version