ഭര്‍ത്താവും അമ്മായിയമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചു; യുവതി തൂങ്ങിമരിച്ചു

ബംഗളൂരു: ഭര്‍തൃവീട്ടില്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു മഹാദേവപുര സ്വദേശിയായ ശില്‍പയാണ് (27) ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ശില്‍പയുടെ പിതാവ് രാമപ്പയുടെ പരാതിയില്‍ ഭര്‍ത്താവ് നാഗേഷിന്റെയും അമ്മ മുനിയമ്മയുടെയും പേരില്‍ പോലീസ് കേസെടുത്തു.

ഒരു വര്‍ഷം മുന്‍പാണ് ശില്‍പയും നാഗേഷും വിവാഹിതരായത്. വിവാഹ ശേഷം നാഗേഷും മുനിയമ്മയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ശില്‍പയെ നിരന്തരമായി പീഡിപ്പിച്ചു. വ്യാഴാഴ്ച്ച രാവിലെ ഭര്‍തൃവീട്ടിലെ മുറിയില്‍ ശില്‍പയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍തൃവീട്ടിലെ സ്ത്രീധന പീഡന വിവരം മകള്‍ തങ്ങളെ അറിയിച്ചിരുന്നുവെന്ന് ശില്‍പ്പയുടെ പിതാവ് രാമപ്പ പോലീസിനോട് പറഞ്ഞു.

മതിയായ സ്വര്‍ണ്ണവും വെളളിയും പണവും നല്‍കിയാണ് മകളെ വിവാഹം കഴിപ്പിച്ചയച്ചതെന്നും രാമപ്പ പറയുന്നു. എന്നാല്‍ നാഗേഷ് വീണ്ടും കാറും പണവും ആവശ്യപ്പെട്ടിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തല്‍ക്കാലം നല്‍കാന്‍ കഴിയില്ലെന്നറിയിച്ചതിനാല്‍ ശില്‍പയെ കുറച്ചുമാസങ്ങള്‍ സ്വന്തം വീട്ടിലേക്ക് അയച്ചുവെന്നും രാമപ്പ പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ശില്‍പയുടെ പിതാവ് രാമപ്പയുടെ പരാതിയില്‍ ഭര്‍ത്താവ് നാഗേഷിന്റെയും അമ്മ മുനിയമ്മയുടെയും പേരില്‍ പൊലീസ് കേസെടുത്തു. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ യുവതിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ്.

Exit mobile version