പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം അക്രമാസക്തം: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം, ത്രിപുര എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ മോമെന്‍ വിര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്.

മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണു പൗരത്വ ഭേദഗതി ബില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവന തികച്ചും അസത്യമാണെന്നും മോമെന്‍ വ്യക്തമാക്കി. അത്തരത്തില്‍ ആരാണു വിവരം നല്‍കിയതെങ്കിലും അതു ശരിയല്ല. ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന പ്രചാരണം തെറ്റാണ്. ഇക്കാര്യം ബോധ്യപ്പെടണമെങ്കില്‍ അമിത് ഷാ കുറച്ചു മാസങ്ങള്‍ ബംഗ്ലദേശില്‍ താമസിക്കണമെന്നും മോമെന്‍ പറഞ്ഞിരുന്നു.

അതിനിടെ ശക്തമായ പ്രക്ഷോഭം നടക്കുന്ന അസമില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പ്രശ്ന ബാധിതമായ പത്തു ജില്ലകളില്‍ രണ്ടു ദിവസത്തേക്കു കൂടി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി മുകേഷ് അഗര്‍വാളിനെ മാറ്റി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്താണു നടപടി.

Exit mobile version