സ്വത്ത് കൈക്കലാക്കാന്‍ ബന്ധുവിനെ കൊലപ്പെടുത്തി ദമ്പതികള്‍; പ്രേരണയായത് ക്രൈം ടിവി ഷോ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിലാണ് ദാരുണ സംഭവം നടന്നത്. ക്രൈം ടിവി ഷോയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഇവര്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മുംബൈ: സ്വത്ത് കൈക്കലാക്കാന്‍ ബന്ധുവിനെ കൊലപ്പെടുത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ബന്ധുവും അയല്‍വാസിയുമായി എഴുപതുകാരിയെയാണ് ദമ്പതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സോനാഥ് വാക്‌ഡെ (37), ഭാര്യ നീലം (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിലാണ് ദാരുണ സംഭവം നടന്നത്. ക്രൈം ടിവി ഷോയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഇവര്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

സോനുഭായി കൃഷ്ണ ചൗധരിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നവംബര്‍ 22ന് ബിവാണ്ടിയിലെ വടുനാവ്ഘര്‍ തടാകത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൃത്യം പുറംലോകം അറിയുന്നത്.

അതേസമയം, നവംബര്‍ 21ന് അമ്മയെ കാണ്മാനില്ലെന്ന് കാണിച്ച് ചൗധരിയുടെ മകന്‍ പോലീസില്‍ പരാതി നല്‍കി. ശേഷം വടുനാവ്ഘര്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയായിരുന്നു. നവംബര്‍ 21ന് വൈകുന്നേരം സംശയാസ്പദമായ രീതിയില്‍ ദമ്പതികള്‍ ചൗധരിയുടെ വീട്ടിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

സോനാഥ് ഡ്രൈവറായും നീലം അങ്കന്‍വാടി വര്‍ക്കറായും ജോലി ചെയ്തു വരികയായിരുന്നു. ഇവര്‍ക്ക് കടവും ഉണ്ടായിരുന്നു. കടം വീട്ടുന്നതിന് ബന്ധുവായ സ്ത്രീയെ കൊന്ന് സ്വത്ത് കൈക്കലാക്കാന്‍ ഇരുവരും പദ്ധതിയിടുകയായിരന്നു.

മൃതദേഹം കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും പോലീസ് പിടിച്ചെടുത്തു. ക്രൈം പട്രോള്‍, സാവ്ധാന്‍ ഇന്ത്യ എന്നീ ടിവി ക്രൈം ഷോകളാണ് ഇതിന് പ്രേരണയായതെന്നും ഇവര്‍ സമ്മതിച്ചു.

Exit mobile version