പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് രാഹുല്‍ തുറന്നടിച്ചു.

തന്റെ പൂര്‍ണ പിന്തുണ വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളെ ജനങ്ങള്‍ക്ക് ഉണ്ടാകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവിതത്തെയും ജീവിത രീതികളെയും മാറ്റിമറിക്കാനാണ് ബില്‍ കൊണ്ടുവരുന്നതിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് നേരത്തെയും രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ അടിത്തറയെ നശിപ്പിക്കുന്നതാണ് ബില്ല് എന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്.

ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ്. അതിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും നമ്മുടെ നാടിന്റെ കെട്ടുറപ്പിനെയും അടിത്തറയെയുമാണ് ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത്. -രാഹുല്‍ ട്വീറ്ററിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയത്. ലോക്സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്ല് പാസ്സായത്. കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനൊടുവിലാണ് ബില്‍ പാസ്സായത്. ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും.

Exit mobile version