ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കി

വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കി.

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കി. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ നാല് പ്രതികളെയും വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികളുള്ളത്.

അതേസമയം, ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ ഇന്നലെ പാര്‍ലമെന്റില്‍ കനത്ത രോഷം അലയടിച്ചു. സമാജ്‌വാദി പാര്‍ട്ടി എംപിയും അഭിനേത്രിയുമായ ജയാ ബച്ചന്‍ അടക്കം ഒരു സംഘം എംപിമാര്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി.

”ഇത്തരം ആളുകളെ (പ്രതികളെ) പൊതുജനമധ്യത്തില്‍ കൊണ്ടുവരണം. എന്നിട്ട് കൊലപ്പെടുത്തണം”, ഇങ്ങനെയായിരുന്നു ജയാ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞത്. ”സര്‍ക്കാര്‍ ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യുമെന്നതിനൊരു മറുപടി തരണമെന്നും ജയാബച്ചന്‍ ആവശ്യപ്പെട്ടു.

അണ്ണാ ഡിഎംകെ വിജില സത്യനാഥും ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നു. വിതുമ്പികൊണ്ടാണ് വിജില സത്യനാഥ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. എത്രയും വേഗം കടുത്ത ശിക്ഷ പ്രതികള്‍ക്ക് ഉറപ്പാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

Exit mobile version