സഖ്യസർക്കാരിൽ ശിവസേനയ്ക്ക് സുപ്രധാന വകുപ്പുകൾ; അജിത് പവാർ ഉപമുഖ്യമന്ത്രി ആയേക്കും; ഫഡ്‌നാവിസ് പ്രതിപക്ഷ നേതാവ്

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സംഖ്യത്തിൽ സുപ്രധാനവകുപ്പുകൾ എൻസിപിക്ക് ലഭിച്ചേക്കുമെന്ന് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും എൻസിപിക്ക് നൽകാൻ ധാരണയായി. അതിനിടെ, ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.

ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ എത്തിയെങ്കിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. 43-ൽ 16 മന്ത്രിമാർ എൻസിപിയിൽ നിന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന് 12 ഉം ശിവസേനക്ക് 15 ഉം മന്ത്രിമാരുണ്ടാകും. സ്പീക്കർ പദവി കോൺഗ്രസിനാണ് നൽകിയിരിക്കുന്നത്.

ശരദ് പവാറിന്റെ അടുത്ത അനുയായി ആയ ജയന്ത് പാട്ടീലാകും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക എന്നാണ് വിവരം. നേരത്തെയുള്ള എൻസിപി-കോൺഗ്രസ് സർക്കാരിൽ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത പരിചയമുണ്ട്. ശരദ് പവാറിന്റെ സഹോദര പുത്രൻ അജിത് പവാറിന്റെ പേരാണ് ഉപമുഖ്യന്ത്രി പദത്തിലേക്ക് പറഞ്ഞ് കേൾക്കുന്നത്. നേരത്തെ ബിജെപി പാളയത്തിലേക്ക് പോയി മടങ്ങി എത്തിയ അദ്ദേഹത്തിന്റെ കാര്യത്തിൽ ഇതുവരെ പാർട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

റവന്യൂ വകുപ്പ് കോൺഗ്രസിനായിരിക്കും. ബാലാസാഹേബ് തെറാട്ടോ മുൻ മുഖ്യമന്ത്രി അശോക് ചവാനോ ഈ വകുപ്പ് കൈകാര്യം ചെയ്യും. വ്യവസായവും ധനകാര്യവുമടക്കം ശിവസേന കൈകാര്യം ചെയ്തേക്കും.

Exit mobile version