ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് വിരമിച്ച ശേഷവും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ

ഗുവാഹത്തി: വിരമിച്ച ശേഷവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ 17 ന് വിരമിക്കുന്ന
ഗൊഗോയിയുടെ അസമിലെ ദിബ്രുഗറിലെയും ഗുവാഹത്തിയിലെയും വീടുകള്‍ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് നിര്‍ദേശം.

അയോധ്യ വിധിക്ക് ശേഷം രഞ്ജന്‍ ഗൊഗോയി അടക്കമുള്ള അഞ്ച് ജസ്റ്റിസുമാരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ 9നാണ് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്.

ദിബ്രുഗറിലെ കുടുംബവീടിനും ഗുവാഹത്തിയിലെ വീടിനും സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നും അസം പോലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

എന്നാല്‍, രഞ്ജന്‍ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുന്നതിനേക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ ഗുവാഹത്തിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ ഗൊഗോയിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കമ്മീഷണരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അത്തരം വീഴ്ചകള്‍ ഗുവാഹത്തിയിലെ രഞ്ജന്‍ ഗൊഗോയിയുടെ പുതുക്കിയ വീട്ടില്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും അസം പോലീസ് പ്രതികരിച്ചു.

Exit mobile version