‘അയോധ്യ വിധിയ്ക്ക് ശേഷം ജഡ്ജിമാരെ ഡിന്നറിന് കൊണ്ടുപോയി, വൈന്‍ കുടിച്ചു’; രഞ്ജന്‍ ഗൊഗോയിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലിരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജന്‍ ഗൊഗോയി. ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ് എന്ന തന്റെ ആത്മകഥയിലാണ് ഗൊഗോയിയുടെ തുറന്നുപറച്ചില്‍.

‘വിധി ന്യായത്തിന് ശേഷം കോര്‍ട്ട് നമ്പര്‍ 1ന് മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ഒരു ഫോട്ടോ സെഷന്‍ സെക്രട്ടറി ജനറല്‍ സംഘടിപ്പിച്ചിരുന്നു. ആ വൈകുന്നേരം ഞാന്‍ ജഡ്ജിമാരേയും കൂട്ടി താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് ഡിന്നറിനായി പോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനും കഴിച്ചു,’ ഗൊഗോയി പറയുന്നു.

അയോധ്യാ വിധി പ്രസ്താവിച്ച അന്നത്തെ സായാഹ്നം സംബന്ധിച്ച് ഗൊഗോയ് ഇങ്ങനെ എഴുതി: ‘വിധി പ്രസ്താവത്തിന് ശേഷം ഒന്നാം നമ്പര്‍ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയില്‍ അശോകചക്രത്തിന് താഴെയായി സെക്രട്ടറി ജനറല്‍ ഒരു ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചു. അന്ന് വൈകുന്നേരം, ജഡ്ജിമാരെ അത്താഴത്തിന് താജ് മാന്‍സിങ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു. ഒപ്പം അവിടെയുള്ളതില്‍ ഏറ്റവും മികച്ച ഒരു ബോട്ടില്‍ വൈനും പങ്കിട്ടു. കൂട്ടത്തില്‍ മുതിര്‍ന്നവന്‍ ഞാനായതിനാല്‍ ബില്ല് ഞാന്‍ നല്‍കി’.

ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, അയോധ്യാ വിധി പ്രസ്താവം നടത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ബോബ്ഡെ പിന്നീട് ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്.

2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. അയോധ്യക്കേസില്‍ ഏകകണ്ഠമായാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞ്. അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ്. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

Exit mobile version