കോളേജിലും ഹോസ്റ്റലിലും എത്തുന്നില്ലെന്ന് വീട്ടുകാരെ അറിയിച്ചു; പ്രകോപിതനായ എഞ്ചിനീയറിങ് വിദ്യാർത്ഥി വാർഡനെ കുത്തി കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളി: ഹോസ്റ്റലിലും കോളേജിലും സ്ഥിരമായി എത്തുന്നില്ലെന്ന് മാതാപിതാക്കളെ അറിയിച്ച ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരിച്ചിറപ്പള്ളിയിലാണ് സംഭവം. 45കാരനായ ജി വെങ്കട്ടരാമൻ എന്നയാളാണ് മരിച്ചത്. പ്രതിയായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലും ഹോസ്റ്റലിലും കുറച്ച് ദിവസമായി വിദ്യാർത്ഥി എത്തുന്നില്ലെന്ന് മാതാപിതാക്കളെ വാർഡൻ അറിയിച്ചതാണ് കൊലപാതകത്തിന് കാരണമായത്.

വിദ്യാർത്ഥിയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ വെങ്കട്ടരാമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ നാല് ദിവസമായി വിദ്യാർത്ഥി കോളേജിലും ഹോസ്റ്റലിലും എത്തിയിരുന്നില്ല. അധികാരികളെയോ ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കാതെയാണ് വിദ്യാർത്ഥി അവധി എടുത്തതെന്നും പോലീസ് വ്യക്തമാക്കുന്നു.

ഇക്കാര്യം വിദ്യാർത്ഥി താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിലെ വാർഡൻ മാതാപിതാക്കളെ അറിയിച്ചതോടെ അവർ വിദ്യാർത്ഥിയെ വിളിക്കുകയും വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് വിദ്യാർത്ഥി വാർഡനെ കുത്തി കൊലപ്പെടുത്തിയത്.

Exit mobile version