അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്‌കാരം തന്റെ അച്ഛന്റെ പേരിലേക്ക് മാറ്റി; വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധം; വിവാദം

ഹൈദരാബാദ്: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്‌കാരം തന്റെ അച്ഛന്റെ പേരിലേക്ക് മാറ്റിയ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നടപടി വിവാദത്തില്‍. പുരസ്‌കാരത്തിന് ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്നു പരേതനായ വൈഎസ് രാജശേഖര റെഡ്ഢിയുടെ പേരാണ് ജഗന്‍ മോഹന്‍ റെഡ്ഢി നല്‍കിയിരിക്കുന്നത്.

പുരസ്‌കാരത്തിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഉത്തരവ് നിലവില്‍ വന്നു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജീവിതം കൊണ്ട് രാജ്യത്തെയാകെ പ്രചോദിപ്പിച്ച മഹാനായ എപിജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു.

ബിജെപിയും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മൗലാന അബൂള്‍ കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ പതിനൊന്നിനാണ് സാധാരണയായി ഈ പുരസ്‌കാരവിതരണം ചെയ്യാറുള്ളത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നല്കുന്ന പുരസ്‌കാരമായ പ്രതിഭാ വിദ്യാ പുരസ്‌കാരം ഇനി മുതല്‍ വൈഎസ്ആര്‍ വിദ്യാ പുരസ്‌കാര്‍ എന്നറിയപ്പെടുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Exit mobile version