വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; നെഞ്ചില്‍ ചവിട്ടി, വലിച്ചിഴച്ചു; മകനെ ആക്രമിച്ച് ആശുപത്രിയിലെത്തിച്ച ശേഷം പോലീസ് അന്വേഷിക്കാന്‍ വന്നില്ലെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ്

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു

തിരുവനന്തപുരം; വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ചവിട്ടിയ കേസില്‍ പോലീസിനെതിരെ മാതാപിതാക്കള്‍. അതിക്രൂരമായാണ് മകനെ പോലീസ് മര്‍ദിച്ചത്. എണിക്കാന്‍ പറ്റാത്ത പരുവത്തില്‍ മകനെ നടത്തിക്കൊണ്ട് പോയെന്നും സുധീഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അതിക്രൂരമായി മകനെ ആക്രമിച്ച് ആശുപത്രിയിലെത്തിച്ച ശേഷം പോലീസ് ഇതുവരെ അന്വേഷിക്കാന്‍ വന്നില്ലെന്നും
സുധീഷിന്റെ കുടുംബം പറഞ്ഞു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു. സംഭവം വിശദമായി അന്വേഷിക്കുമെന്നും
അന്വേഷണത്തിനുശേഷം പോലീസുകാര്‍ക്കെതിരെ കേസെടുക്കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

വര്‍ക്കല സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലില്‍ തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും കബഡി സംസ്ഥാന താരവുമായ സുധീഷിന് നേരെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. പോലീസ് വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

നവംബര്‍ ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കുന്ന താരമാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി. സ്‌കൂളില്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ ഒരു സംഘം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തിരുന്നു.

ഇതോടെ പ്രിന്‍സിപ്പാള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിയെ പോലീസ് നിലത്തിട്ട് ചവിട്ടുകയായിരുന്നു. പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശിയെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള സംഘമാണ് സ്‌കൂളില്‍ എത്തിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ശിവഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version