ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസിന്റെ കിങ്‌മേക്കറായിരുന്ന വ്യവസായിയും എംഎൽഎയുമായ ഡികെ ശിവകുമാറിന് കള്ളപ്പണ കേസിൽ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. 25 ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലുമാണ് ശിവകുമാറിന് കോടതി ജാമ്യം നൽകിയത്.
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് ജാമ്യ വ്യവസ്ഥയുണ്ട്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സെപ്തംബർ മൂന്നിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ശിവകുമാർ നിലവിൽ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കോൺഗ്രസ് എംഎൽഎ ശിവകുമാറിനും മറ്റ് ഏഴുപേർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ശിവകുമാറിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ടെത്തി സന്ദർശിച്ചിരുന്നു.